ഈ സാംസ്‌കാരിക കേരളം എവിടെയാണ് !
.jpg)
കയറൂരിവിട്ട കോമാളിത്തരങ്ങളെ പൗരുഷമായി സ്വീകരിക്കുന്നവര്‍ക്ക് പൊതുസ്വീകാര്യതയുടെ റോള്‍മോഡല്‍ പ്രൊഫൈലുകള്‍ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയകാല പരിസരം. സാംസ്‌കാരിക മൂല്യബോധങ്ങളെ കൊത്തിനുറുക്കി അടക്കംചെയ്യുന്നതും താന്തോന്നിത്തരങ്ങളെ ഉളുപ്പില്ലാതെ വാരിപ്പുണരുന്നതും ന്യൂജന്‍ വ്യവഹാരങ്ങളിലെ ട്രെന്റിനൊത്ത മുന്നേറ്റങ്ങളാണ്. സ്വാതന്ത്ര്യത്തിന്റെ സോഷ്യല്‍ മീഡിയന്‍ മുറ്റങ്ങളില്‍ മാത്രം ജനകീയതയുടെ ബഹുരസത്തിനു വേണ്ടി അറുവഷളത്തരങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങി അരങ്ങു തകര്‍ക്കുന്നവര്‍ ഇത്തിരിയല്ല. എത്രയധികം ചീഞ്ഞുനാറുന്ന സംസ്‌കാര വ്യവഹാരങ്ങള്‍ക്കും ലൈക്കും കമന്റുമായി പിന്തുണക്കാനും ഏറ്റെടുക്കാനും പുതുതലമുറ ഉണ്ടെന്നത് ഇത്തരക്കാരുടെ നിലനില്‍പ്പിന്റെ പിടിവള്ളികളാണ്. നിഷ്‌കളങ്കമായ കുഞ്ഞുബാല്യങ്ങള്‍ മുതല്‍ തിളക്കുന്ന യുവത്വംവരെ സമാനമായ തെറിയഭിഷേകങ്ങളും ഡയലോഗുകളും കോമാളിത്തരങ്ങളുമായി സജീവമാകുന്ന നിരര്‍ത്ഥകജന്മങ്ങളുടെ പിന്താങ്ങികളായി ഫാന്‍സ് അസോസിയേഷനുകള്‍ സൃഷ്ടിച്ചെടുക്കുകവഴി സദാചാര ധാര്‍മ്മിക ബോധ്യമില്ലാത്ത തലമുറകള്‍ പിറവിയെടുക്കുമെന്നതു തീര്‍ച്ചയാണ്. വ്യക്തിതാല്‍പര്യങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങിയുള്ള മീഡിയന്‍ വൈറലന്മാര്‍ക്ക് തിന്മയുടെ ഊഷരഭൂമികയിലും ഉന്മേഷത്തിന്റെ ഉന്മാദംപകരുന്നതും നികൃഷ്ടങ്ങളുടെ ന്യായീകരണതൊഴിലാളിയായി കോലംകെട്ടുന്നതും ഫാന്‍ ബോയ്‌സുകളിലെ മതബോധമുള്ള മാപ്പിളമാരുടെ മക്കളാണെന്ന വസ്തുതക്കു മുമ്പില്‍ ഇനിയും കണ്ണടച്ച് ഇരുട്ടാക്കാനാവില്ല. സാംസ്‌കാരിക കേരളത്തിന്റെ സുന്ദരമുഖത്ത് കരിവാരിത്തേച്ച വിഖ്യാതമായ വളാഞ്ചേരിയന്‍ വിവാദത്തിലും തിളക്കുന്നതും തിരക്കുന്നതുമായ കൗമാരങ്ങളാണ് കഥാപാത്രങ്ങള്‍. ജീവിതത്തിന്റെ നന്മതിന്മകളും സഭ്യതകളും അസഭ്യതകളും തിരിച്ചറിയേണ്ട ബാല്യങ്ങളിലേക്ക് എത്രയധികം ഹീനമായ രീതിയില്‍ ജീവിതം അടിച്ചുപൊളിച്ചാലും ന്യൂജനറേഷന്‍ പിന്നാലെ ഉണ്ടാവുമെന്നും വരുംഭാവി പ്രശോഭിതമാകുമെന്ന ഉട്ടോപ്യതയാണ് ഇത്തരം മീഡിയന്‍ വൈറല്‍മാര്‍ അധികവും സന്നിവേഷിപ്പിക്കുന്നത്. വിശ്വസിച്ചുറപ്പിച്ച മതകീയ ബോധങ്ങളും സാംസ്‌കാരിക മാനങ്ങളും രക്ഷകര്‍ത്യത്വ നിര്‍ദേശങ്ങളും അനാവശ്യമായ അലോസരങ്ങളുടെ ഒച്ചപ്പാടുകളായിട്ടാണ് ഇത്തരക്കാരെല്ലാം പരിചയപ്പെടുത്തുന്നത്. തൊപ്പിയെന്ന സ്വയംപ്രഖ്യാപിത നാമത്തിലറിയപ്പെടുന്ന കണ്ണൂര്‍ മാങ്ങാട് സ്വദേശി നിഹാല്‍ തന്നെ പലപ്പോഴും തന്റെ ജീവിതവഴികളും സാഹചര്യങ്ങളും പങ്കുവെക്കാറുണ്ട്.”നിതാന്തമായ മതബോധമുള്ള രക്ഷകര്‍തൃത്വം അക്ഷരംതെറ്റാത്തവിധം പരിപാലിച്ചിരുന്നെങ്കിലും തനിക്കെന്നും മതകീയ അതിര്‍വരമ്പുകളോട് വിദ്വേശമായിരുന്നു. അതിനിടയില്‍, ഗെയിമിങിനോടുള്ള അതിഭ്രമത്തിന്റെ ആസക്തിയില്‍ പ്രാദേശിക കടയില്‍ കയറി പണം മോഷ്ടിച്ച് ഓടിയെങ്കിലും നാട്ടുകാര്‍ പിടികൂടി. ഈയൊരു സംഭവത്തിനു ശേഷം, ഒരേ വീട്ടിലാണ് താമസമെങ്കിലും ഉപ്പയെന്നോട് സംസാരിക്കാറില്ല. അനിയനടക്കമുള്ള രക്തബന്ധുക്കള്‍ തന്റെ ലൈവ് സ്ട്രീമിനെ കുറിച്ച് ചൊറിയാറുണ്ടെങ്കിലും അതെല്ലാം വകവെക്കാതെ താന്‍ വീണ്ടും ലൈവില്‍ പ്രത്യക്ഷപ്പെടും. പുറംലോകത്തേക്ക് വല്ലാതെ ഇറങ്ങാറില്ല. വീടിനകത്തു തന്നെയിരിക്കും. തന്റേതായ ഇഷ്ടങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാത്ത ഒരിടത്തേക്ക് താമസംമാറണമെന്നുണ്ട്. പക്ഷേ, എനിക്ക് പോകാനൊരിടമില്ല.”ഇങ്ങനെ, മതകീയ മൂല്യങ്ങളെയും രക്ഷകര്‍തൃത്വ സമീപനങ്ങളെയും സാമൂഹിക ബന്ധങ്ങളെയും കാറ്റില്‍പറത്തി അടച്ച മുറിക്കകത്ത് ഒതുങ്ങിക്കൂടുന്ന പ്രവണതകളാണ് പ്രചോദനമാം വിധം പുതുതലമുറയോട് പങ്കുവെക്കുന്നത്. ആരാണു നിങ്ങളെ സ്വാധീനിച്ച വ്യക്തിയെന്ന ഹൈസ്‌കൂള്‍ ക്ലാസ്സില്‍ അധ്യാപികയുടെ ചോദ്യത്തിന് ഒരുവിഭാഗം വിദ്യാര്‍ഥികളുടെ മറുപടി തൊപ്പി എന്നായിരുന്നു. ആരാണ് ഈ അനുകരണീയനായ തൊപ്പിയെന്നറിയാന്‍ ഗൂഗിളിലും യൂട്യൂബിലും അന്വേഷിച്ച അധ്യാപിക അമ്പരക്കുകയായിരുന്നു. 24 വയസ്സുകാരനായ തൊപ്പിക്ക് നാലു മില്യണോളം ആരാധകസമൂഹമുണ്ട്. കേട്ടാലറയ്ക്കുന്നതും സംസ്‌കാരശൂന്യവുമായ പദപ്രയോഗങ്ങളുടെ ഘോഷയാത്രയായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകളുടെ അകസാരങ്ങള്‍. നമ്മുടെ കൗമാരം സമൂഹമാധ്യമങ്ങളിലെ തെറ്റായ ഉള്ളടക്കങ്ങള്‍ക്ക് അടിമപ്പെടുന്നതിന്റെ അപകടസൂചനയാണ് ഇത്തരം അഭിനിവേശങ്ങളെന്ന് അധ്യാപിക സൂചിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ ട്രെന്‍ഡിംഗായി അവതരിക്കുന്ന തൊപ്പിയടക്കമുള്ളവരുടെ പറയാനറയ്ക്കുന്ന വാചകക്കസര്‍ത്തുകളെ അക്ഷരംതെറ്റാത്ത വിധം പിന്തുടര്‍ന്ന് ഡബ്ബ്മാഷ് പോലുള്ള ഇമിറ്റേഷന്‍ പ്രക്രിയകള്‍ക്കു മത്സരിക്കുകയാണ് പുതിയകാലത്തെ യൂത്തന്മാര്‍ എന്നതാണ് ഏറെ ലജ്ജാവഹം. ഉറ്റവരോടും ഉടയവരോടുമുള്ള സൗഹൃദ സംഭാഷണങ്ങളില്‍പോലും പിഞ്ചോമനകള്‍ ഉള്‍ക്കൊള്ളാനാകാത്ത അസഭ്യതയുടെ പദസമ്പത്തുകള്‍ സ്വായത്തമാക്കിയത് മീഡിയന്‍ അഡിക്ഷനുകളില്‍നിന്നാണ്. ട്രാക്ക് തെറ്റി ഓടുന്ന മീഡിയന്‍ ജീവികളില്‍ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് തൊപ്പി. ഉപകാരങ്ങളുടെ ചെറു കണികപോലുമില്ലാത്ത കൊമ്പന്‍ സ്രാവുകളും വമ്പന്‍ തിമിംഗലങ്ങളുമെല്ലാം ഇപ്പോഴും നിരര്‍ത്ഥകതയുടെ നീരാളിപ്പിടുത്തത്തിന്റെ സുഖസുഷുപ്തിയിലാണ്. പൊതുസ്വീകാര്യതയുടെ സിനിമാലോകവും ഇന്റര്‍വ്യൂ ബോര്‍ഡും ഫാന്‍സ് അസോസിയേഷനുകളുമാണ് മീഡിയന്‍ പേക്കൂത്തുകളിലെ കില്ലാടി വീരന്മാര്‍ക്ക് വളര്‍ച്ചയുടെ വളംവെച്ചു നല്‍കുന്നത്. സമയവും നെറ്റും ചെലവഴിച്ച് ഇത്തരക്കാരുടെ കോമാളിത്തരങ്ങളെ നിരീക്ഷിക്കുന്നുവെന്നു മാത്രമല്ല, ഭാസുരമായ ഭാവിയുടെ ജീവിതോപാധി തേടിയുള്ള ഷോപ്പിംഗ് ഉദ്ഘാടനങ്ങളില്‍ പോലും തബറുക്കിന്റെയും ജനകീയതയുടെയും സാന്നിധ്യങ്ങളായി മീഡിയന്‍ ഇന്‍ഫ്‌ലുവന്‍സിങുകള്‍ സജീവമാകുന്നത് നിസ്സാര പ്രശ്‌നമല്ല. കൊറോണയെന്ന കണ്ണു കൊണ്ട് കാണാത്ത ഇത്തിരിക്കുഞ്ഞന്‍ വൈറസാണ് നമ്മുടെ പുതുതലമുറക്ക് സ്മാര്‍ട്ട് ഫോണുകള്‍ വ്യാപകമായി സമ്മാനമേകിയത്. ഓണ്‍ലൈന്‍ പഠന സൗകര്യമെന്ന മേല്‍വിലാസത്തിലെത്തിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്നു വിദ്യാര്‍ത്ഥിത്വത്തിന്റെ കൂടെപ്പിറപ്പുകളായിരിക്കുന്നു. തുടക്കത്തിലുണ്ടായിരുന്ന ജാഗ്രതയും നിരീക്ഷണവും വര്‍ജിച്ചുള്ള രക്ഷകര്‍തൃത്വത്തിന്റെ വിലകുറഞ്ഞ സമീപനങ്ങള്‍ തന്നെയാണ് ഉത്തരവാദി. പഠനസൗകര്യത്തിനായി വാങ്ങിയ സ്മാര്‍ട്ട് ഫോണുകളെല്ലാം പഠനവ്യവഹാരങ്ങളുടെ വിഘാതവസ്തുവായി മാറി എന്നതാണ് വസ്തുത. മക്കളുടെ മീഡിയന്‍ വ്യവഹാരങ്ങളില്‍ ജാഗ്രതയുടെ മൂന്നാം കണ്ണുകൊണ്ടുള്ള നിരീക്ഷണങ്ങള്‍ എന്തുകൊണ്ടും അത്യന്താപേക്ഷിതമാണ്. നിശ്ചിത സമയവും അകലങ്ങളില്ലാത്ത നിരീക്ഷണവുമെല്ലാം ഗുണകരമായി ബാധിക്കുമെന്നു തീര്‍ച്ചയാണ്. മോഷണം, ലഹരി, ലൈഗിംക അരാജകത്വങ്ങള്‍, വഴിവിട്ട ബന്ധങ്ങള്‍, മതകീയ നിസ്സാരവത്കരണം, ബന്ധങ്ങളുടെ ശോഷണം, ഏകാന്ത ജീവിതം എന്നിങ്ങനെയുള്ള ധാര്‍മ്മിക സദാചാരബോധമുള്ള മനുഷ്യനെന്ന സാമൂഹിക ജീവിക്ക് ശരിവെക്കാനാകാത്ത പ്രവണതകളാണ് മീഡിയന്‍ മുറ്റങ്ങളില്‍ പടര്‍ന്നുപിടിക്കുന്നത്. ചെറിയ മകനല്ലേ എന്നുള്ള സ്‌നേഹം നിറഞ്ഞ നിസ്സാര സമീപനങ്ങളിലൂടെയുള്ള സ്വാതന്ത്ര്യങ്ങള്‍ ചെറിയ മകനാണല്ലോ പ്രതിയെന്ന കൈവിരല്‍ കടിക്കേണ്ട അപകടവര്‍ത്തമാനങ്ങളിലാണ് വിരാമമിടുക എന്നത് ചുരുക്കം. വളാഞ്ചേരിയിലെ ഉദ്ഘാടന സംഗമത്തിലെ തൊപ്പിയെന്ന താരോദയത്തിനായി തടിച്ചുകൂടിയ ജനസഞ്ചയത്തെ സാക്ഷരകേരളം വിശാലമായി ചര്‍ച്ചചെയ്തിരുന്നു. അങ്ങാടിത്തെരുവില്‍ ഉച്ചഭാഷിണിയിലൂടെയുള്ള തെറിപ്പാട്ടുകള്‍ക്ക് ആവേശപൂര്‍വ്വം നൃത്തംവെച്ചത് മലബാറിന്റെ പിഞ്ചോമനകളാണ്. കാക്കത്തൊള്ളായിരം പള്ളികളും മദ്‌റസകളും ദീനീസ്ഥാപനങ്ങളുമുള്ള മലബാറിന്റെ മടിത്തട്ടിലാണ് നാല്‍ക്കാലികളെപ്പോലും നാണിപ്പിക്കുന്ന നികൃഷ്ടങ്ങള്‍ നടമാടിയെന്നത് ലാഘവത്തോടെ തള്ളിക്കളയാനാവില്ല. മതബോധം മറക്കാത്ത മാപ്പിളമാരുടെ മക്കള്‍ക്ക് എങ്ങനെ ഇത്തരം പേക്കൂത്തുകള്‍ക്ക് പിന്തുണക്കാനാവുമെന്നത് ചോദ്യചിഹ്നമാണ്. മീഡിയന്‍ സമീപനങ്ങളോടുള്ള അതിരുകടന്ന ഭ്രമംമൂലം ലക്ഷ്യബോധമില്ലാത്ത തലമുറയാണ് വളര്‍ന്നുവരുന്നതെന്ന് ചുരുക്കം. ഉമ്മത്തിന്റെ ഉത്ഥാന വര്‍ത്തമാനങ്ങളില്‍ ഇസ്സത്തിന്റെ നാളെകള്‍ പണിതുയര്‍ത്തേണ്ട വിദ്യാര്‍ത്ഥിത്വം വിവരക്കേടുകളുടെ പേക്കൂത്തിന്റെ നീരാളിപ്പിടുത്തങ്ങളില്‍ സ്വയം ബലിയാവുന്നത് ഭീതിജനകമാണ്. വ്യക്തിതാല്‍പര്യങ്ങള്‍ക്കനുസൃതമായി വളര്‍ന്നുവരുന്ന നിരര്‍ത്ഥകമായ പ്രവണതകള്‍ക്ക് സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ വേര്‍പിരിയാനാവാത്തവിധം സ്വാധീനം ചെലുത്താനാകുന്നുണ്ട്. അക്കാദമിക രംഗങ്ങളിലും നിര്‍മാണാത്മക ബോധങ്ങളിലും വ്യാപൃതരാവേണ്ട പുതുതലമുറയെ മയക്കിക്കിടത്തുന്നതാണ് ഇത്തരക്കാരുടെ രീതിശാസ്ത്രം. നിതാന്തമായ സാംസ്‌കാരിക ബോധത്തോടൊപ്പംതന്നെ നിയമസംവിധാനങ്ങളും സജീവമായി രംഗത്തിറങ്ങണം.