Sunni Afkaar Weekly

Pages

Search

Search Previous Issue

ഹജ്ജ്-ഉംറ സുപ്രധാന മസ്അലകള്‍

എം.എ. ജലീല്‍ സഖാഫി പുല്ലാര
ഹജ്ജ്-ഉംറ സുപ്രധാന മസ്അലകള്‍

പ്രായപൂര്‍ത്തിയും വിശേഷബുദ്ധിയും കഴിവുമുള്ള എല്ലാ സ്വതന്ത്രരായ മുസ്‌ലിമിനും ജീവിതത്തില്‍ ഒരുതവണ ഹജ്ജും ഉംറയും നിര്‍ബന്ധമാണ്. ഹജ്ജും ഉംറയും രണ്ട് ഇബാദത്തുകളാണ്. അതുകൊണ്ടുതന്നെ ഹജ്ജ് നിര്‍ബന്ധമില്ലാത്ത പലര്‍ക്കും ഉംറ നിര്‍ബന്ധമായി എന്നുവരാം. ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക കഴിവ് ഒരാള്‍ക്കില്ല. അതേസമയം, ഉംറ ചെയ്യാനുള്ള സാമ്പത്തിക കഴിവുണ്ട്. എങ്കില്‍ അവന് ഉംറ നിര്‍ബന്ധമാണ്. എന്നാല്‍, ഹജ്ജ് നിര്‍ബന്ധവുമില്ല. ഇന്നു പലരും ഹജ്ജിന്റെ കഴിവിനു വേണ്ടി കാത്തിരിക്കുകയാണ്. അങ്ങനെ, ഹജ്ജ് ചെയ്യാന്‍ പോകുമ്പോള്‍ ഉംറ ചെയ്യുക എന്ന ചിന്തയിലാണ്. അവന്റെമേല്‍ എത്രയോ വര്‍ഷം മുമ്പ് ഉംറ നിര്‍ബന്ധമായത് അവന്‍ ശ്രദ്ധിച്ചിട്ടുണ്ടാവില്ല; അല്ലെങ്കില്‍ ഗൗനിച്ചിട്ടില്ല. അതുമല്ലെങ്കില്‍ ഹജ്ജ് നിര്‍ബന്ധമാവാതെ ഉംറ: നിര്‍ബന്ധമാകില്ലെന്നു ധരിച്ചിരിക്കുകയാവും. ഈ ധാരണ തിരുത്തപ്പെടേണ്ടതാണ്. ഉംറക്കു പോകുന്നവന്റെ ചെലവില്‍ ജീവിക്കുന്ന ഭാര്യാസന്തതികള്‍ മുതലായവരുടെ ഭക്ഷണം, വസ്ത്രം തുടങ്ങിയ മുഖ്യാവശ്യങ്ങള്‍ അവന്‍ മടങ്ങിവരുന്നതുവരെ നിര്‍വഹിക്കുവാനുള്ള വകയും കടമുണ്ടെങ്കില്‍ അതു വീട്ടാനുള്ള കഴിവും അനുയോജ്യമായ പാര്‍പ്പിടവും തൊഴില്‍ ചെയ്യുന്നവന്റെ തൊഴിലുപകരണങ്ങളും കഴിച്ച് തന്റെ യാത്രാചെലവുകള്‍ക്കുള്ള സംഖ്യ ബാക്കിയുള്ളവര്‍ക്കെല്ലാം ഉംറ നിര്‍ബന്ധമാണ്. ഈ പറഞ്ഞ ചെലവുകള്‍ കഴിച്ചു ബാക്കിവരുന്നത് കച്ചവടസ്വത്താണെങ്കിലും ഭൂസ്വത്താണെങ്കിലും അതു വിറ്റ് ഉംറ ചെയ്യല്‍ നിര്‍ബന്ധമാണ്; ഹജ്ജ് ചെയ്യാനുള്ള സംഖ്യ ഉണ്ടെങ്കില്‍ ഹജ്ജും നിര്‍ബന്ധമാണ്. നിര്‍ബന്ധമാകാന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഒത്തുചേര്‍ന്ന ഒരാള്‍ ഉംറ ചെയ്യാതെ മരണപ്പെട്ടാല്‍ മരിക്കുമ്പോള്‍ അയാള്‍ക്ക് സ്വത്തുണ്ടെങ്കില്‍ ആ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍ അയാള്‍ക്കു വേണ്ടി ഉംറ ചെയ്യണം. അല്ലെങ്കില്‍ മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിക്കണം. രണ്ടാലൊന്ന് നിര്‍ബന്ധമാണ്; മരണപ്പെട്ടവന്‍ ഹജ്ജ് നിര്‍ബന്ധമായവനാണെങ്കില്‍ മയ്യിത്തിനു വേണ്ടി ഹജ്ജും ചെയ്യണം. മയ്യിത്തിനു വേണ്ടി ചെയ്യുന്ന നിര്‍ബന്ധ ഹജ്ജും ഉംറയും പിന്തിക്കാതെ നിര്‍വഹിക്കണം. ഉംറ: അശ്രദ്ധ അരുത് നിരവധി പുണ്യമുള്ള ഒരു ആരാധനയാണ് ഉംറ. കഴിയുന്നത്ര ഉംറ വര്‍ധിപ്പിക്കാന്‍ നബി(സ്വ) ആഹ്വാനം ചെയ്തിട്ടുണ്ട്. ഒരു ഉംറ ചെയ്തവന്‍ രണ്ടാമതും ഉംറ ചെയ്താല്‍ രണ്ടിന്റെയും ഇടയിലുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെടും. റമളാനിലെഒരു ഉംറ ഒരു ഹജ്ജ് ചെയ്തതിനു തുല്യമാണ്. ഉംറ ചെയ്യാന്‍ കഴിവുള്ളവന്‍ അതുനിര്‍വഹിക്കല്‍ നിര്‍ബന്ധമാണല്ലോ. ആ കര്‍മം ചെയ്തതുകൊണ്ട് മാത്രം അവന് ഹജ്ജ് ചെയ്യല്‍ നിര്‍ബന്ധമാകുന്നില്ല. ചിലര്‍ ഹജ്ജിന്റെ മാസങ്ങളല്ലാത്ത കാലത്ത് ഉംറചെയ്തു നാട്ടിലെത്തിയാല്‍ നീ കഅ്ബ: കണ്ടവനല്ലേ, നീ ഉംറ ചെയ്തവനല്ലേ നിനക്ക് ഹജ്ജ് കടമയായി എന്ന് ചിലര്‍ പറയാറുണ്ട്. ഹജ്ജ് അവനു നിര്‍ബന്ധമായി എന്നാണവരുടെ ധാരണ! ഇതു ശരിയല്ല. അതുപോലെത്തന്നെ ഹജ്ജിന്റെ മാസങ്ങളില്‍ (ഉദാഹരണം: ശവ്വാലിലോ ദുല്‍ഖഅ്ദിലോ) ഉംറ ചെയ്താല്‍ ഹജ്ജ് നിര്‍ബന്ധമാണെന്ന ധാരണയും തിരുത്തപ്പെടേണ്ടതാണ്. ഹജ്ജിന്റെ മാസങ്ങളില്‍ ഉംറ ചെയ്തു ഹജ്ജിന്റെ കര്‍മങ്ങളുടെ ദിവസങ്ങള്‍ക്കു മുമ്പ് (ദുല്‍ഹിജ്ജ എട്ടിനു മുമ്പ്) മക്ക വിട്ട് നാട്ടിലേക്കു തിരിക്കല്‍ അനിവാര്യമായിവരികയും നാട്ടിലേക്ക് തിരിക്കുകയും ചെയ്തവനും ഹജ്ജ് നിര്‍ബന്ധമാകുന്നില്ല. ഹജ്ജ് ചെയ്യാനുള്ള സൗകര്യം അവനു ലഭിച്ചിട്ടില്ലെന്നതാണു കാരണം. അപ്രകാരംതന്നെ ഹജ്ജിനു സാമ്പത്തിക കഴിവില്ലാത്തവന്‍ ഹജ്ജിന്റെ വേളയില്‍ മക്കാഭൂമിയിലുണ്ട്. പക്ഷേ, അവന്‍ ജയിലിലാണ്. അവനും ഹജ്ജ് നിര്‍ബന്ധമാകുന്നില്ല. സാമ്പത്തിക കഴിവുള്ളവന് ജീവിതത്തില്‍ ഒരു തവണ ഹജ്ജ് ചെയ്യലോ അവനു വേണ്ടി അവന്‍ മറ്റുള്ളവരെകൊണ്ട് ചെയ്യിപ്പിക്കലോ നിര്‍ബന്ധമാണെന്ന നിയമം പ്രസിദ്ധമാണല്ലോ. ഉംറയുടെ രൂപം നിശ്ചിത സ്ഥലത്തുവച്ച് ഉംറയ്ക്ക് ഇഹ്‌റാം ചെയ്യുക. പക്ഷേ, നാം ഇന്ത്യക്കാര്‍ ആ സ്ഥലത്ത് എത്തുന്നില്ല. നമ്മുടെ ഇന്ത്യയില്‍നിന്നു വിമാനത്തിലൂടെ ത്വാഇഫ് വഴിയോ ജിദ്ദ വഴിയോ ഉംറക്ക് പോകുമ്പോള്‍ ഖര്‍ നുല്‍ മനാസില്‍ ആണു മീഖാത്ത്. വിമാനയാത്രയില്‍ അതു കൃത്യമായി അറിയല്‍ പ്രയാസകരമാണ്. അതിനാല്‍, സൗകര്യപൂര്‍വം അതിനു മുമ്പേ ഇഹ്‌റാം ചെയ്തിരിക്കണം. എന്നാല്‍, ഇഹ്‌റാമിന്റെ ചിട്ടകളില്‍ കൂടുതല്‍ ദിവസം കഴിഞ്ഞുകൂടല്‍ നമുക്ക് പ്രയാസകരമാണ്. തന്മൂലം അത്യാവശ്യ സമയം മാത്രം ഇഹ്‌റാമിലായി കഴിയാന്‍ സൗകര്യപ്പെടുംവിധം സൂക്ഷിച്ച് ഇഹ്‌റാം ചെയ്യണം. ഉംറ ചെയ്യുന്നു എന്ന് കരുതുന്നതിനാണ് ഇഹ്‌റാം എന്ന് പറയുന്നത്. ഇഹ്‌റാം ചെയ്യലോടെ അതിന്റെ ചിട്ട പാലിക്കണം. വിഷമം ഒഴിവാക്കാന്‍ യാത്ര പരമാവധി ഉറപ്പുവരുത്തിയ ശേഷം ഇഹ്‌റാം ചെയ്യലാണ് നല്ലത്. അതുകൊണ്ട് വിമാനം പറന്നുയര്‍ന്ന് അതിന്റെ ശരിയായ വിതാനത്തിലെത്തി സീറ്റില്‍ കെട്ടിയ ബെല്‍റ്റ് അഴിക്കാന്‍ അറിയിപ്പു വന്ന ശേഷമാണ് ഉംറ കരുതി ഇഹ്‌റാമില്‍ പ്രവേശിക്കാന്‍ നല്ലത്. ഇത് ഏറ്റവും പുണ്യമുള്ള രൂപമല്ല, ഇഹ്‌റാമില്‍ കൂടുതല്‍ കാലം നിലകൊള്ളുന്നതാണ് പുണ്യം. നമ്മുടെ ദൗര്‍ബല്യമനുസരിച്ച് സൗകര്യപ്രദമായ ഒരു രൂപം ഉണര്‍ത്തിയതാണ്. ജിദ്ദയില്‍ വിമാനമിറങ്ങുന്നതുവരെയും ശേഷവും തല്‍ബിയത്ത് ചൊല്ലുക. മക്കയിലെത്തിയാല്‍ ഉംറയുടെ ത്വവാഫ് ചെയ്യുക. പിന്നീട് സഅ്‌യ് ചെയ്യുക, ശേഷം മര്‍വയില്‍വച്ച് മുടി നീക്കുക. ഇതോടെ ഉംറ അവസാനിച്ചു. ഇനി ഇഹ്‌റാമിലെ വേശം ഒഴിവാക്കാം. മക്കയില്‍ വച്ച് ഉംറ വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി ഉംറ ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുന്നരൂപം ഇങ്ങനെ: മീഖാത്തില്‍ ചെന്ന് ഇഹ്‌റാം ചെയ്ത് കഅ്ബ ത്വവാഫ് ചെയ്യുകയും ശേഷം സഅ്‌യ് ചെയ്തു മര്‍വയില്‍വച്ച് മുടിനീക്കുകയും ചെയ്യുക. ഇതോടെ ഉംറ അവസാനിച്ചു. മരിച്ചവരുടെ ഉംറ ഉംറ കര്‍മം നിര്‍ബന്ധമായവന്‍ മരണപ്പെട്ടു. പക്ഷേ, മരണസമയം സ്വത്തില്ലെങ്കില്‍ അവകാശികളോ മറ്റോ അയാള്‍ക്കു വേണ്ടി ഉംറ നിര്‍വഹിക്കല്‍ നിര്‍ബന്ധമില്ല. എങ്കിലും അതു സുന്നത്താണ്. മരിച്ചയാളെ തൊട്ട് ഉംറ ചെയ്യുന്നത് അവകാശികള്‍ തന്നെയാവണമെന്നില്ല, അന്യരുമാവാം. അവകാശികളുടെ സമ്മതമില്ലാതെങ്കിലും അന്യര്‍ക്കതാകാവുന്നതാണ്. മരിച്ചയാള്‍ക്കുവേണ്ടി ചെയ്യുന്ന ഉംറ നിര്‍ബന്ധമായിരിക്കണം. അതായത്, ജീവിതകാലത്ത് അവന്‍ ഉംറ ചെയ്യാതെ മരണപ്പെട്ടവനാവണം. അയാള്‍ വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍ സുന്നത്തായ ഉംറ ആവാം. ഈ പറഞ്ഞ നിയമങ്ങള്‍ ഹജ്ജിനും ബാധകമാണ്. ഇടതു കാല്‍ മുന്തിക്കണം ഏതു യാത്രയായാലും വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇടതുകാല്‍ വച്ചിറങ്ങലാണ് സുന്നത്ത്. ഇക്കാര്യം ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ ഹദീസിയ്യ, പേജ്: 62) വീടിന്റെ അകവും പുറവും പരിഗണിക്കുമ്പോള്‍ അകമാണല്ലോ നല്ലത്. അതുകൊണ്ടാണ് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ ഇടതുകാല്‍ മുന്തിക്കണമെന്നും വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍ വലതുകാല്‍ മുന്തിക്കണമെന്നും നമ്മുടെ ഇമാമുകള്‍ വിവരിച്ചത്. അതിനുപുറമെ യാത്ര ഒരു പീഡനമാണല്ലോ. ഈ പീഡനത്തിനിറങ്ങുമ്പോള്‍ ഇടതുകാലാണ് മുന്തിക്കേണ്ടത്. (ഫതാവല്‍ കുബ്‌റാ: 1/61) വാഹനത്തില്‍ കയറുമ്പോള്‍ വലതുകാല്‍ മുന്നോട്ടുവച്ച് കയറണം.(ഇആനത്ത്: 1/104) മസ്അലയിലെ അന്തരം ഹജ്ജ്, ഉംറയിലെ മസ്അലകളില്‍ സ്ത്രീ പുരുഷ അന്തരം ധാരാളം കാണാം. ഒന്ന്: ഇള്തിബാഅ് ശേഷം സഅ്‌യ് വരുന്ന ത്വവാഫില്‍ പൂനൂല്‍ രൂപത്തില്‍ മേല്‍മുണ്ട് ധരിക്കല്‍ പുരുഷന്മാര്‍ക്ക് സുന്നത്തുണ്ട്. ഇതു സത്രീകള്‍ക്കില്ല. മേല്‍മുണ്ടിന്റെ മധ്യഭാഗം വലതു ചുമലിനു താഴെയും രണ്ടറ്റങ്ങള്‍ ഇടതു ചുമലിന്റെ മുകളിലുമാക്കലാണ് ഇള്തിബാഅ് രൂപം. രണ്ട്: റംല് നടത്തം ശേഷം സഅ്‌യ് വരുന്ന ത്വവാഫിന്റെ ആദ്യത്തെ മൂന്ന് ചുറ്റില്‍ പുരുഷന്മാര്‍ക്ക് റംല് നടത്തം സുന്നത്തുണ്ട്. ഈ നടത്തം സ്ത്രീകള്‍ക്കില്ല. അവര്‍ സമാധാനപരമായി നടക്കുകയാണു വേണ്ടത്. പുരുഷന്മാരോട് സദൃശ്യമാവല്‍ ഉദ്ദേശിച്ചാല്‍ സ്ത്രീകള്‍ക്ക് റംല് നടത്തം നിഷിദ്ധമാകും. (ഇആനത്ത്: 2/468) ഇരു പാദങ്ങള്‍ അടുപ്പിച്ചും രണ്ടു ചുമലുകള്‍ അനക്കിയും നടക്കുന്നതിനാണ് റംല് നടത്തം എന്നു പറയുന്നത്. നബി(സ്വ) അപ്രകാരം ചെയ്തിട്ടുണ്ട്. ജാബിര്‍(റ) പറയുന്നു: 'നബി(സ്വ) മൂന്നു ചുറ്റില്‍ റംല് നടത്തം നിര്‍വഹിക്കുന്നത് ഞാന്‍ കണ്ടു.' (മുസ്‌നദ് അഹ്മദ്) മൂന്ന്: സഅ്‌യിലെ ഓട്ടം സഅ്‌യ് ചെയ്യുമ്പോള്‍ പച്ചലൈറ്റ് സ്ഥാപിച്ച് പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലം എത്തുമ്പോള്‍ അടുത്ത പച്ച ലൈറ്റ് എത്തുന്നത് വരെ കാലുകള്‍ അടുപ്പിച്ച് ഓടല്‍ പുരുഷനു മാത്രമേ സുന്നത്തുള്ളൂ. സ്ത്രീകള്‍ക്കില്ല. (ഈളാഹ്: 308, ഇആനത്ത്: 2/458). ത്വവാഫിലുള്ള റംല് നടത്തത്തെക്കാള്‍ ധൃതികൂട്ടുകയും ചാട്ടമാവാതിരിക്കുകയുംവേണം സഅ്‌യിലെ പുരുഷന്റെ ഓട്ടം. നാല്: മുടി മുണ്ഠനം ഹജ്ജ്-ഉംറ:യില്‍നിന്നു വിരമിക്കുന്നതിന്റെ ഭാഗമായി തലമുടിയെടുക്കല്‍ നിര്‍ബന്ധമാണ്. തല മൊട്ടയടിക്കലാണ് ഏറ്റവും പുണ്യം. പക്ഷേ, ഈ പുണ്യം സ്ത്രീകള്‍ക്കു ബാധകമല്ല. അവര്‍ മുടി വെട്ടിയാല്‍ മതി. അഞ്ച്: തുന്നി ചുറ്റപ്പെട്ടത് ഹജ്ജ്, ഉംറക്ക് ഇഹ്‌റാം ചെയ്താല്‍ തുന്നി ചുറ്റപ്പെട്ട വസ്ത്രം ധരിക്കല്‍ പുരുഷന് ഹറാമാണ്. സ്ത്രീ അതു ധരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടവളാണ്. (ഇആനത്ത്: 2/503) ആറ്: തല്‍ബിയത്ത് തല്‍ബിയത്ത് ചൊല്ലല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സുന്നത്താണ്. എന്നാല്‍, പുരുഷന്‍ ശബ്ദമുയര്‍ത്തി ചൊല്ലണം. അതാണ് സുന്നത്ത്. എന്നാല്‍, ശബ്ദം ഉയര്‍ത്തി ചൊല്ലല്‍ സ്ത്രീകള്‍ക്കില്ല. അവള്‍ ശബ്ദമുയര്‍ത്തല്‍ കറാഹത്താണ്. ഏഴ്: മൈലാഞ്ചി അണിയല്‍ ഹജ്ജ്-ഉംറയുടെ ഇഹ്‌റാം ചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ മുന്‍കൈകളിലും മുഖത്തും മൈലാഞ്ചി കൊണ്ട് ചായം കൊടുക്കല്‍ സുന്നത്തുണ്ട്. (തുഹ്ഫ: 4/59) എന്നാല്‍, അങ്ങനെ ചെയ്യല്‍ പുരുഷന് ഹറാമാണ്. എട്ട്: ഹജ്ജ് യാത്ര ഹജ്ജ്-ഉംറ യാത്രക്ക് പുരുഷനില്ലാത്ത നിബന്ധന സ്ത്രീകള്‍ക്കുണ്ട്. ഫര്‍ളായ ഹജ്ജ്-ഉംറക്കു വേണ്ടി സ്ത്രീ പുറപ്പെടുമ്പോള്‍ ഭര്‍ത്താവോ വിവാഹബന്ധം നിഷിദ്ധമായവരോ വിശ്വസ്തരായ മൂന്നു സ്ത്രീകളോ കൂടെ ഉണ്ടാവണം. എങ്കില്‍ മാത്രമേ പ്രസ്തുത കര്‍മങ്ങള്‍ നിര്‍ബന്ധമുള്ളൂ. വിവാഹബന്ധം നിഷിദ്ധമായവരോ ഭര്‍ത്താവോ കൂടെയില്ലാതെ സുന്നത്തായ ഹജ്ജ്-ഉംറക്കു വേണ്ടി സ്ത്രീ പുറപ്പെടല്‍ ഹറാമാണ്. (ഇആനത്ത്: 2/443) ഒമ്പത് : കഅ്ബയുടെ സമീപം പുരുഷന്മാര്‍ കഅ്ബയുടെ സമീപത്തിലൂടെയാണ് ത്വവാഫ് ചെയ്യല്‍ കൂടുതല്‍ പുണ്യം. എന്നാല്‍, പുരുഷന്മാര്‍ ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ കഅ്ബക്ക് അകന്നുനിന്ന് ത്വവാഫ് ചെയ്യലാണ് സുന്നത്ത്. പത്ത്: ഇരു പര്‍വ്വതം സഅ്‌യിന്റെ വേളയില്‍ സ്വഫാ-മര്‍വ കുന്നില്‍ കയറല്‍ പുരുഷന്മാര്‍ക്ക് സുന്നത്തുണ്ട്. സ്ത്രീകള്‍ക്ക് സുന്നത്തില്ല (ഇആനത്ത്: 2/454) പതിനൊന്ന്: ഹജറുല്‍ അസ്‌വദ് ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ പുരുഷന്മാര്‍ക്ക് നിരുപാധികം സുന്നത്തുണ്ട്. എന്നാല്‍, സ്ത്രീകള്‍ക്ക് അങ്ങനെയല്ല. മത്വാഫ് ഒഴിഞ്ഞ സമയത്തല്ലാതെ സ്ത്രീകള്‍ക്ക് ഹജറുല്‍ അസ്‌വദ് ചുംബിക്കല്‍ സുന്നത്തില്ല. (തുഹ്ഫ: 4/84) പന്ത്രണ്ട്: അറഫയില്‍ അറഫയില്‍ നില്‍ക്കുന്ന വേളയില്‍ അറഫയുടെ മധ്യഭാഗത്തുള്ള കറുത്ത പാറകള്‍ക്കടുത്ത് നില്‍ക്കലാണ് പുരുഷന്മാര്‍ക്ക് സുന്നത്ത്. എന്നാല്‍, പ്രസ്തുത സുന്നത്ത് സ്ത്രീകള്‍ക്കില്ല. അവര്‍ അവിടെ നില്‍ക്കാതെ ചുറ്റുഭാഗങ്ങളില്‍ നില്‍ക്കലാണ് സുന്നത്ത്. (ഇആനത്: 2/325) പതിമൂന്ന്: മുഖം വെളിവാക്കല്‍ ഇഹ്‌റാം ചെയ്താല്‍ സ്ത്രീ മുഖം വെളിവാക്കല്‍ നിര്‍ബന്ധമാണ്. മുഖം മറയ്ക്കല്‍ ഹറാമാണ്. എന്നാല്‍, ഈ ഹറാം പുരുഷനില്ല. (ഫത്ഹുല്‍ മുഈന്‍)