Sunni Afkaar Weekly

Pages

Search

Search Previous Issue

വെള്ളം നിറച്ച പഞ്ഞിമലകള്‍

ടി.എച്ച്. ദാരിമി
വെള്ളം നിറച്ച  പഞ്ഞിമലകള്‍

പ്രപഞ്ചത്തെയും മനുഷ്യനെയും പരസ്പരം ഘടിപ്പിക്കുക എന്നത് വിശുദ്ധ ഖുര്‍ആന്റെ ഒരു പ്രധാന ദൗത്യമാണ്. അതിന്നു വേണ്ടിയാണ് ധാരാളം പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെടുന്നത്. അതുവഴി അവനെ സ്രഷ്ടാവുമായി ബന്ധിപ്പിക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അതിനാല്‍ അതു തികച്ചും ബൗദ്ധികമാണ്. അഥവാ, തന്റെ മുമ്പില്‍ നിറഞ്ഞുകിടക്കുന്ന പ്രപഞ്ചത്തിലെ അത്ഭുതങ്ങളെ ഖുര്‍ആന്‍ അനാവരണംചെയ്യുകയും അതിനെ കുറിച്ച് ആലോചിക്കുവാന്‍ ആവശ്യപ്പെടുകയുംചെയ്യുന്നു. ഇവ്വിധം അവന് ആലോചനയിലൂടെ അല്ലാഹുവിലേക്ക് എത്തിച്ചേരുവാന്‍ വേണ്ട വഴി ഖുര്‍ആന്‍ ഉറക്കുന്നു. ഇത്തരം പ്രാപഞ്ചിക പാഠങ്ങളില്‍ ഒന്നാണ് മേഘങ്ങള്‍. അല്ലാഹു പറയുന്നു: 'അല്ലാഹു കാര്‍മേഘത്തെ (മന്ദം മന്ദം) ചലിപ്പിക്കുന്നതും പിന്നീടവയെ ഒരുമിച്ചുചേര്‍ക്കുന്നതും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുന്നതും നീ കണ്ടില്ലേ. അങ്ങനെ അവയ്ക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ പുറപ്പെടുന്നത് നിനക്ക് കാണാം. മാനത്തെ മലകള്‍ പോലുള്ള മേഘക്കൂട്ടങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം വീഴ്ത്തുകയും, എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവയുടെ ആപത്തണയ്ക്കുകയും, താന്‍ ഉദേശിക്കുന്നവരില്‍നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍പ്രകാശം കാഴ്ച്ചകളെ ഇല്ലാതാക്കാന്‍പോന്നതാണ്.' (24:43) എങ്ങനെയാണ് മേഘങ്ങള്‍ രൂപപ്പെടുന്നത് എന്നതാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്. അതോടെ മേഘം എന്ന അധ്യായം കാറ്റുമായി ബന്ധിക്കുന്നു. ഒന്നിനെ മറ്റൊന്നുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ഈ ചിന്താചക്രരൂപീകരണം വിശുദ്ധ ഖുര്‍ആന്റെ രീതിയാണ്. അങ്ങനെ ബന്ധിപ്പിക്കുകവഴി പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു ഘടകം മാത്രമല്ല, അണ്ഡകടാഹം മുഴുവനും അല്ലാഹുവിലേക്ക് വിരല്‍ചൂണ്ടുന്ന ആയത്തുകളായി മാറുന്നു. 'മെല്ലെമെല്ലെ കടന്നുവരുന്ന കാറ്റുകള്‍ മേഘത്തെ ചലിപ്പിക്കുന്നു. എന്നിട്ട് അവനുദ്ദേശിക്കുന്ന രൂപത്തില്‍ ആ മേഘക്കഷ്ണങ്ങളെ ആകാശത്ത് പരത്തുന്നു. എന്നിട്ട് അവയ്ക്കിടയില്‍നിന്ന് മഴത്തുള്ളികള്‍ പുറത്തുവരുന്നു (ഖുര്‍ആന്‍: 30:48). മഴയുടെ രൂപവത്കരണത്തില്‍ കാറ്റിനുള്ള പങ്ക് സുവിദിതമാണ്. കാറ്റില്ലെങ്കില്‍ മഴയില്ലെന്ന് തീര്‍ച്ച. ഒരര്‍ഥത്തില്‍ കാറ്റ് മഴയുടെ മുന്നോടിയാണ്. മഴ വരുന്നുവെന്ന സന്തോഷവാര്‍ത്തയുമായിട്ടാണ് കാറ്റടിക്കുന്നത്. മഴയെ കുറിച്ചുള്ള സന്തോഷ സൂചകമായി കാറ്റിനെ അയക്കുന്നത് അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാെണന്ന് ഖുര്‍ആനില്‍ അല്ലാഹു പറയുന്നുണ്ട്. മറ്റുപല ദൗത്യങ്ങളും കാറ്റിനുണ്ട്. അല്ലാഹു പറയുന്നു: 'തന്റെ കാരുണ്യം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ വേണ്ടിയും കപ്പല്‍സഞ്ചാരത്തിനു വേണ്ടിയും തന്റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ ഉപജീവനംതേടാന്‍ വേണ്ടിയും നിങ്ങള്‍ നന്ദി കാണിക്കാന്‍ വേണ്ടിയും കാറ്റുകളെ അയക്കുന്നത് അവന്റെ ദൃഷ്ടാങ്ങളില്‍പെട്ടതാണ്.' (ഖുര്‍ആന്‍: 30:46). മറ്റൊരു ദൗത്യം ഇങ്ങനെ വിവരിക്കുന്നു: 'പരാഗണം നടത്തുന്ന കാറ്റിനെ നാം അയക്കുന്നു. അങ്ങനെ ആകാശത്തുനിന്ന് മഴ വര്‍ഷിപ്പിക്കുകയും നിങ്ങളെ കുടിപ്പിക്കുകയും ചെയ്യുന്നു. അതൊന്നും ശേഖരിച്ചുവെക്കുന്നത് നിങ്ങളല്ലല്ലോ!' (ഖുര്‍ആന്‍: 15:22). ചുരുക്കത്തില്‍, ചിതറിക്കിടക്കുന്ന മേഘക്കീറുകളെ ഒരുമിച്ചു കൂട്ടുന്നത് കാറ്റാണ്. കണ്ണു കൊണ്ട് കാണാവുന്നതും ഘനീഭവിച്ചതുമായ നീരാവിയോ മഞ്ഞുകണങ്ങളോ അടങ്ങിയ വായു പിണ്ഡങ്ങളാണ് മേഘങ്ങള്‍. മേഘങ്ങളെകുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് നെഫോളജി. സമുദ്രോപരിതലത്തില്‍ നിരന്തരമായി അടിച്ചുവീശുന്ന കാറ്റിന്റെ ഫലമായി അതിസൂക്ഷ്മമായ ജലകണങ്ങള്‍ അന്തരീക്ഷത്തിലേക്കുയര്‍ന്നാണ് അത് രൂപപ്പെടുന്നത്. പൊടിപടലങ്ങളും ഉപ്പിന്റെ അംശവും വായുവും അടങ്ങിയ ഈ ചെറു കുമിളകള്‍ (aerosols)കാറ്റിന്റെ സഹായത്തോടെയാണ് അന്തരീക്ഷത്തിലേക്കുയരുന്നത്. ഒരു ജലകെണി(Watert rap)യായി പ്രവര്‍ത്തിക്കുന്ന ഇവ ചുറ്റുമുള്ള ജലാംശം വലിച്ചെടുക്കുകയും ഘനം കൂടുകയും ചെയ്യുന്നു. ഇവയുടെ ഘനം വെറും 0.01 മില്ലി മുതല്‍ 0.04 വരെ മാത്രമായിരിക്കും. ശക്തമായ കാറ്റിന്റെ ഫലമായി ഉയര്‍ന്നുപൊങ്ങുന്ന ഈ ചെറുകണങ്ങള്‍ മറ്റു കണങ്ങളുമായി പരസ്പരം കൂടിച്ചേരുകയും അവ വലിയ കണങ്ങളായിത്തീരുകയും ചെയ്യുന്നു. അന്തരീക്ഷത്തിലെ ഉയര്‍ന്ന തലങ്ങളില്‍വെച്ച് ഇവ ഐസ് പരലുകളായി രൂപപ്പെടുന്നു. വീണ്ടും പരസ്പരം കൂടിച്ചേരുകയും വലിയ മേഘകണങ്ങളായിത്തീരുകയും ചെയ്യുന്നു. പരസ്പരം ചേര്‍ന്ന് വലുപ്പം വര്‍ദ്ധിക്കുന്നതോടെ ഭൂഗുരുത്വാകര്‍ഷണത്തിനു വിധേയമായി ഐസായോ ജലമായോ ഇതു ഭൂമിയില്‍ പതിക്കുന്നു. ഇതാണ് ആലിപ്പഴവും മഴയും. ഐസാണെങ്കില്‍ അത് ആലിപ്പഴമെന്നും ജലമാണെങ്കില്‍ മഴ എന്നും അതിലും ചെറിയ കണമാണെങ്കില്‍ മെഞ്ഞന്നും പറയപ്പെടുന്നു. ഇത് മഴമേഘങ്ങളുടെ രൂപീകരണമാണ്. ഈ ഇനത്തില്‍ പെട്ടതല്ലാത്ത ഇനങ്ങളുമുണ്ട്. നാം അനുഭവിക്കുന്നതും നമ്മുടെ കാലത്തിന്റെ ശാസ്ത്രം കണ്ടെത്തിയതും വിശുദ്ധ ഖുര്‍ആന്‍ പറയുന്ന അതേ ക്രമംതന്നെയാണ് എന്നതാണ് നമ്മുടെ ചിന്താവിഷയം. ശാസ്ത്രം ഇതപര്യന്തം കണ്ടെത്തിയിട്ടുള്ളത് പ്രധാനമായും മൂന്ന് ഘട്ടങ്ങളെയാണ് മഴമേഘങ്ങള്‍ തരണംചെയ്യുന്നതെന്നാണ്. ഒന്ന്, ചെറിയ കഷ്ണങ്ങളായി രൂപംകൊണ്ട മേഘശകലങ്ങളെ കാറ്റ് മുന്നോട്ടു നീക്കി ഒരു സ്ഥലത്ത് അവയെ ഒരുമിച്ചുകൂട്ടുന്നു. രണ്ട്, അങ്ങനെ കൊണ്ടുവന്ന മേഘങ്ങളെ പരസ്പരം സംയോജിപ്പിക്കുന്നു. മൂന്ന്, ഈ അവസ്ഥയില്‍ അവ ലംബമായി ഇളകിമറിഞ്ഞ് സഞ്ചരിക്കുന്നു. ഇവ കൂടുതല്‍ തണുത്ത സ്ഥലങ്ങളിലേക്ക് നീങ്ങുന്നതിനനുസൃതമായി അല്ലെങ്കില്‍ അവ തണുക്കുന്നതിനനുസൃതമായി ജലതുള്ളികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇവ ക്രമേണ പെരുകുകയും അതിനനുസരിച്ച് ഭാരം കൂടിവരികയും ക്രമേണ മഴയായോ ആലിപ്പഴമായോ താഴോട്ടൊഴുകാന്‍ തുടങ്ങുകയും ചെയ്യുന്നു. ഇതുതന്നെയാണല്ലോ നേരത്തെ സൂചിപ്പിച്ച ഖുര്‍ആന്‍ വചനത്തില്‍ (24:43) വിവരിക്കുന്ന കാര്യവും. അല്ലാഹു പറയുന്നു: 'അല്ലാഹു കാര്‍മേഘത്തെ പതുക്കെ തെളിക്കുകയും എന്നിട്ടതിന്റെ ഘടകങ്ങളെ കൂട്ടിയിണക്കുകയും പിന്നീടതിനെ കൂമ്പാരമാക്കുകയും ചെയ്യുന്നത് നീ കണ്ടില്ലേ?' ആയത്തുകളില്‍ പറയുന്ന മേഘങ്ങള്‍ രൂപംകൊള്ളുന്നതിന്റെ ക്രമവും, അതിന്റെ വിവരണവും ശ്രദ്ധിച്ചാല്‍ ആധുനിക ശാസ്ത്ര കണ്ടുപിടുത്തങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ എഴുതപ്പെട്ട വിവരണങ്ങളാണെന്ന് തോന്നുക സ്വാഭാവികമാണ്. എന്നാല്‍, പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പുള്ള വിവരണമാണിതെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോഴാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഒരു സാധാരണ മനുഷ്യന്റെ കഴിവില്‍പ്പെട്ടതല്ലെന്നും ഖുര്‍ആന്‍ മനുഷ്യ നിര്‍മിതിയല്ലെന്നും നമുക്ക് ബോധ്യപ്പെടുക. അന്നത്തെ മനുഷ്യ അറിവിന് ഇത്ര ആഴമുള്ള ശാസ്ത്രസത്യങ്ങളിലേക്ക് ഊളിയിടാന്‍ കഴിയുമായിരുന്നില്ല. വെയിലും ചൂടും തണുപ്പും മഞ്ഞും മഴയും അനുഭവിക്കുമ്പോള്‍പോലും ഇതിന്റെ പിന്നാമ്പുറങ്ങളിലേക്ക് എത്തിനോക്കുവാനുള്ള താല്‍പര്യമോ ത്വരയോ ഒന്നും ആ കാലത്തിനുണ്ടായിരുന്നില്ല. അന്നാണ് വിശുദ്ധ ഖുര്‍ആന്‍ ഈ ശാസ്ത്രപാഠങ്ങള്‍ പറഞ്ഞുവെച്ചത് എന്നത് ചിന്തനീയമാണ്. ഇവിടെ മറ്റൊരു വസ്തുത, ഈ കൃത്യമായ ശാസ്ത്രീയതയും കണക്കും അളവുമെല്ലാം ആ കാലത്തിനെ വശീകരിക്കുവാനോ ആകര്‍ഷിക്കുവാനോ പറഞ്ഞതായിരുന്നുവോ എന്നതാണ്. സത്യത്തില്‍, ആ കാലത്തിന് അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല എന്നുവേണം കരുതാന്‍. നബി(സ്വ)യില്‍ നിന്നും നേരിട്ട് കണ്ടും കേട്ടും ജീവിച്ച സ്വഹാബത്തിനും സച്ചരിത നൂറ്റാണ്ടിനും ഇത്തരം വിശദാംശങ്ങള്‍ ഒന്നും വേണ്ടിയിരുന്നില്ല. അവര്‍ക്ക് നബി ഓതിക്കൊടുക്കുന്നത് എല്ലാം വിശ്വാസമായിരുന്നു. മാത്രമല്ല, അങ്ങനെയൊക്കെ ചിന്തിക്കാന്‍മാത്രം അവരുടെ സാമൂഹ്യ ജീവിത പരിസരങ്ങള്‍ക്ക് വികാസവും ഉണ്ടായിരുന്നില്ല. അപ്പോള്‍പിന്നെ ഇത്തരം വിശദാംശങ്ങളും വിവരണങ്ങളും എന്തു ലക്ഷ്യംവെച്ചാണ് ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത് എന്ന ചോദ്യം പ്രസക്തമാവുകയാണ്. ലോകം വികസിക്കുമ്പോള്‍ അതിനൊപ്പം നില്‍ക്കുവാന്‍ വേണ്ട ശക്തി നേടുവാന്‍ വേണ്ടിയാണ് വിശുദ്ധ ഖുര്‍ആന്‍ ഇതെല്ലാം പറഞ്ഞത് എന്നു കരുതാം. ഖുര്‍ആന്റെ ഏറ്റവുംവലിയ പ്രത്യേകത അതുതന്നെയാണ്. അതു പ്രപഞ്ചത്തോടൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഇന്നത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്ന് നമുക്ക് പറയാന്‍ കഴിയുന്നത് അതുകൊണ്ടുതന്നെയാണ്. ഇനിയും ഇതിലധികം വലിയ വൈജ്ഞാനിക വികാസങ്ങള്‍ ഉണ്ടായിത്തീരുമ്പോള്‍ അപ്പോഴും നമുക്ക് ഖുര്‍ആന്‍ പ്രപഞ്ചത്തോടൊപ്പം മനുഷ്യനു വേണ്ടി സംസാരിച്ചും അവന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് സഞ്ചരിക്കുന്നത് കാണാം. ഇവിടെ മേഘങ്ങളുടെ കാര്യത്തില്‍ പറയുന്ന, അല്ലെങ്കില്‍ സൂചിപ്പിക്കുന്ന വസ്തുതകളുടെ കൃത്യത അതാണു നമ്മെ ബോധ്യപ്പെടുത്തുന്നത്. എന്നാല്‍, ശാസ്ത്രം വിവരിക്കുന്നതുപോലെ ഖുര്‍ആന്‍ ഓരോ കാര്യങ്ങളും വിശദമായി വിവരിക്കുന്നില്ല. അതിനു കാരണം ഖുര്‍ആന്‍ ഒരു ശാസ്ത്രപുസ്തകമല്ല എന്നതാണ്. അല്ലാഹുവിന്റെ സന്മാര്‍ഗത്തിലേക്കു മനുഷ്യനെയും അവന്റെ ചിന്തയെയും തിരിച്ചുവിടുവാന്‍ ശ്രമിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. അതുകൊണ്ട് കൃത്യമായ അളവുകളും ശാസ്ത്രീയ വിവരണങ്ങളും ഇല്ലെങ്കിലും അതിലേക്കെല്ലാം വ്യക്തമായും വിശുദ്ധ ഖുര്‍ആനിലെ ഇത്തരം പാഠങ്ങള്‍ വിരല്‍ചൂണ്ടുന്നത് നമുക്ക് കാണാം. മേഘങ്ങളുടെ കാര്യത്തില്‍ ഇത്തരം പലതും ഉണ്ട്. അതില്‍ ഒന്നാണ്, മേഘങ്ങളിലെ ജലത്തിന്റെ തോത്. മേഘങ്ങളായി മാറുന്നത് സമുദ്രങ്ങളില്‍നിന്ന് ഉയരുന്ന നീരാവിയാണ് എന്നു നമുക്കറിയാം. ഭൂമിയുടെ മുക്കാല്‍ ഭാഗത്തോളം വരുന്ന സമുദ്രങ്ങളില്‍ നിന്നും മറ്റും നീരാവിയായുയര്‍ന്ന് രൂപം കൊള്ളുന്ന മേഘങ്ങള്‍ അതീവ ഭാരംപേറുന്നവയാണ്. ഓരോ മേഘവും ടണ്‍ കണക്കിനു ജലം വഹിക്കുന്നുവെന്നാണ് ശാസ്ത്രം. ഖുര്‍ആന്‍ ഇത് ഇങ്ങനെ സൂചിപ്പിക്കുന്നു: 'തന്റെ അനുഗ്രഹത്തിന്റെ മുന്നോടിയായി സുവാര്‍ത്ത അറിയിക്കുന്ന കാറ്റുകളയക്കുന്നതും അവന്‍തന്നെ. അങ്ങനെ കാറ്റ് കനംകൂടിയ കാര്‍മേഘത്തെ വഹിച്ചുകഴിഞ്ഞാല്‍ നാം ആ കാറ്റിനെ ഉണര്‍വറ്റുകിടക്കുന്ന ഏതെങ്കിലും നാട്ടിലേക്ക് നയിക്കുന്നു. അങ്ങനെ അതുവഴി നാം അവിടെ മഴ പെയ്യിക്കുന്നു. അതിലൂടെ എല്ലായിനം പഴങ്ങളും ഉല്‍പാദിപ്പിക്കുന്നു. അവ്വിധം നാം മരിച്ചവരെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. നിങ്ങള്‍ കാര്യബോധമുള്ളവരായേക്കാം.' (7:57). ഈ ആയത്തില്‍ കനം കൂടിയ കാര്‍മേഘത്തെ എന്ന പ്രസ്താവനയില്‍ നേരത്തെ പറഞ്ഞ മേഘങ്ങളുടെ ജലഭാരം സൂചിപ്പിക്കുന്നുണ്ട്. അതോടൊപ്പം, ഈ ആയത്ത് അവസാനിക്കുന്നിടത്ത് മേഘങ്ങള്‍ വര്‍ഷിപ്പിക്കുന്ന മഴ കാരണമായി ഭൂമി പുഷ്പിണിയാകുന്നതുപോലെ മരിച്ചവരെ നാം ജീവിപ്പിക്കും എന്നുകൂടി പറയുന്നത് നേരത്തെ നാം പറഞ്ഞ വിശുദ്ധ ഖുര്‍ആന്റെ പരമമായ ദൗത്യമാണ് നിര്‍വഹിക്കുന്നത്. അതായത്, ശാസ്ത്രം പറയുന്നതുപോലെ മേഘത്തിന്റെ ഘടനയും രൂപീകരണവും പഠിപ്പിക്കുകയല്ല ഖുര്‍ആന്റെ ലക്ഷ്യം. മറിച്ച്, മനുഷ്യന്റെ നിലനില്‍പ്പിനുവേണ്ടി മഴ എന്ന പ്രതിഭാസത്തെ സംവിധാനിച്ച റബ്ബിനെ ഓര്‍ത്ത് ജീവിക്കുവാനും അവന്റെ എല്ലാ കര്‍മ്മങ്ങളും പുനര്‍ജന്മത്തിനു ശേഷം വിചാരണചെയ്യപ്പെടുമെന്ന സന്ദേശം നല്‍കുവാനും കൂടിയാണ്. മേഘങ്ങള്‍ വഹിക്കുന്ന ജലാംശത്തിന്റെ തോതാണ് മഴയുടെ തോത് നിശ്ചയിക്കുന്നത് എന്നത് മറ്റൊരു വസ്തുതയാണ്. മഴ വര്‍ഷിപ്പിക്കുന്നത് നിശ്ചിത തോതനുസരിച്ചാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തിത്തന്നതും അവനാണ്. അങ്ങനെ അതുവഴി നാം ചത്തുകിടക്കുന്ന ഭൂമിയെ ചൈതന്യവത്താക്കി. അവ്വിധം ഒരുനാള്‍ നിങ്ങളെയും ജീവനേകി പുറത്തെടുക്കും.' (സുഖുറുഫ്: 11). മറ്റൊരു സൂക്തം ഇങ്ങനെയാണ്: 'നാം മാനത്തുനിന്ന് നിശ്ചിത തോതില്‍ വെള്ളം വീഴ്ത്തി. അതിനെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കി. അതു വറ്റിച്ചു കളയാനും നമുക്കു കഴിയും.' (അല്‍മുഅ്മിനൂന്‍: 18). മേഘങ്ങളെ കുറിച്ച് നാം മേലുദ്ധരിച്ച ആയത്തിന്റെ ഉള്ളില്‍ നിന്നുതന്നെ നമുക്ക് ലഭിക്കുന്ന മറ്റു ചില ശാസ്ത്രീയ സത്യങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടത് രണ്ടെണ്ണമാണ്. ഒന്ന്, മേഘങ്ങളുടെ വലുപ്പവുമായി ബന്ധപ്പെട്ടതാണ്. പര്‍വ്വത സമാനങ്ങളായ മേഘങ്ങള്‍ ഉണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. അല്ലാഹു കാര്‍മേഘത്തെ തെളിച്ചുകൊണ്ടുവരികയും, എന്നിട്ട് അവയെ തമ്മില്‍ സംയോജിപ്പിക്കുകയും, എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു എന്ന് നീ കണ്ടില്ലേ? (24:43) എന്ന ആയത്തില്‍ അതു വ്യക്തമാണ്. ശാസ്ത്രം ഇപ്പോള്‍ ഇത് ശരിവെച്ചിട്ടുണ്ട്. ശാസ്ത്രലോകത്ത് cumulonimbus clouds എന്നാണ് ഇത്തരം കൂറ്റന്‍ മേഘങ്ങള്‍ അറിയപ്പെടുന്നത്. ഇവയ്ക്ക് കിലോമീറ്ററുകള്‍ ഉയരമുണ്ട്. ഇത്തരം മേഘങ്ങള്‍ക്ക് പത്തും പതിനഞ്ചും കിലോമീറ്റര്‍ വരെ ഉയരമുണ്ടാവും. അഥവാ, വലിയ പര്‍വതങ്ങളെക്കാള്‍ (എവറസ്റ്റ് കൊടുമുടിയെക്കാള്‍പോലും) ഉയരമുള്ള വലിയ മേഘങ്ങള്‍ ആണ് ക്യൂമുലോ നിംബസ് മേഘങ്ങള്‍. ഇത്തരം മേഘങ്ങള്‍ക്ക് സമീപത്തുകൂടി പോകുമ്പോഴാണ് വിമാനങ്ങള്‍ പലപ്പോഴും കുലുങ്ങുന്നത്. വിമാനയാത്ര നടത്തുന്ന ആളുകള്‍ക്ക് ചിലപ്പോഴെങ്കിലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാവാം. മൂന്ന് സ്റ്റേജുകള്‍ ആണ് ഈ cumulonimbus മേഘങ്ങള്‍ക്ക് ഉള്ളത് എന്നാണ് ശാസ്ത്രം. ഈ മൂന്നും ഖുര്‍ആനില്‍ ക്രമമായിത്തന്നെ പറയപ്പെട്ടിട്ടുണ്ട്. ഒന്നാമതായി, Developing stage ആണ്. അഥവാ ഒരുപാട് മേഘങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെട്ട് ഒന്നിനുമുകളിലൊന്നായി അട്ടിയട്ടിയായി വലിയ പര്‍വത സമാനമായ മേഘം രൂപപ്പെടുത്തുന്ന ഘട്ടം. വിശുദ്ധ ഖുര്‍ആന്‍ ഇതു കൃത്യമായി മേല്‍ ആയത്തില്‍ ഇങ്ങനെ കുറിക്കുന്നു: 'അല്ലാഹു കാര്‍മേഘത്തെ തെളിച്ചുകൊണ്ടുവരികയും എന്നിട്ട് അതു തമ്മില്‍ സംയോജിപ്പിക്കുകയും എന്നിട്ടതിനെ അവന്‍ അട്ടിയാക്കുകയും ചെയ്യുന്നു. രണ്ടാമത്തെ സ്‌റ്റേജ് mature stage എന്നറിയപ്പെടുന്നു. അഥവാ, ഒരു വലിയ മേഘപര്‍വതം ആകാശത്ത് രൂപപ്പെടുന്ന ഘട്ടം. മൂന്നാമത്തെ സ്റ്റേജ് dissipation stage എന്നറിയപ്പെടുന്നു. ഇത്തരം ഭീമന്‍ മേഘങ്ങളില്‍നിന്നും പേമാരിയും ആലിപ്പഴവര്‍ഷവും ഇടിമിന്നലും ഉണ്ടായി ഒടുവില്‍ മേഘം ഇല്ലാതായിത്തീരുന്നതാണ് ഈ ഘട്ടം. ഇതും ഈ ആയത്തില്‍ ഇങ്ങനെ വിവരിച്ചിരിക്കുന്നു: 'അപ്പോള്‍ അതിന്നിടയിലൂടെ മഴ പുറത്തുവരുന്നതായി നിനക്ക് കാണാം. ആകാശത്തുനിന്ന് അവിടെ മലകള്‍പോലുള്ള മേഘക്കൂമ്പാരങ്ങളില്‍നിന്ന് അവന്‍ ആലിപ്പഴം ഇറക്കുകയും എന്നിട്ട് താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അത് അവന്‍ ബാധിപ്പിക്കുകയും താന്‍ ഉദ്ദേശിക്കുന്നവരില്‍നിന്ന് അത് തിരിച്ചുവിടുകയും ചെയ്യുന്നു. അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.' (24: 43). മറ്റൊരു ഞെട്ടിക്കുന്ന വസ്തുത ഇടി മിന്നല്‍ ആണ്. ഇത് എന്താണ്, എവിടെനിന്നാണ് എന്നെല്ലാം ദീര്‍ഘമായി നിരീക്ഷിച്ച ശാസ്ത്രം ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ഇവ മേഘത്തില്‍ നിന്നാണ് ഉണ്ടാകുന്നത് എന്നാണ്. ആലിപ്പഴവര്‍ഷവും ശക്തമായ ഇടിമിന്നലുകളും ഇത്തരം cumulonimbus മേഘങ്ങളില്‍നിന്നാണ് ഉണ്ടാകുന്നത് എന്നുള്ളതാണ്! മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് പതിക്കുന്ന അതിശ്ശക്തമായ വൈദ്യുതപ്രവാഹമാണ് മിന്നലുകള്‍. എല്ലാത്തരം മേഘങ്ങള്‍ക്കും ഇത്തരം cloud to ground മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. Cumulonimbus മേഘങ്ങളാണ് ഇത്തരം ശക്തമായ മിന്നലുകള്‍ അഥവാ മേഘങ്ങളില്‍നിന്നും ഭൂമിയിലേക്ക് നേരിട്ടു പതിക്കുന്ന മിന്നലുകള്‍ ഉണ്ടാക്കുന്നത്. നേരത്തെ നാം ചര്‍ച്ചചെയ്ത മറ്റു മേഘങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഗ്രൗണ്ട് മിന്നലുകള്‍ ഉണ്ടാക്കാനുള്ള ശേഷിയില്ല. അതും ഖുര്‍ആന്‍ ഇങ്ങനെ വ്യക്തമാക്കിയിരിക്കുന്നു: 'അതിന്റെ മിന്നല്‍വെളിച്ചം കാഴ്ചകള്‍ റാഞ്ചിക്കളയുമാറാകുന്നു.' (24:43) ആകാശത്ത് ഇത്തരം പര്‍വതസമാനമായ മേഘങ്ങള്‍ ഉണ്ടെന്നുള്ള വസ്തുത താഴെനിന്ന് മുകളിലേക്കു നോക്കുന്ന ഒരാള്‍ക്ക് ബോധ്യപ്പെടുന്നതല്ല. വിമാനങ്ങളിലും മറ്റും ആകാശയാത്ര നടത്തുമ്പോഴാണ് ഇത്തരം മേഘങ്ങളുടെ ഭീമാകാരരൂപം നമുക്ക് ബോധ്യപ്പെടുക. ഇത്തരം പടുകൂറ്റന്‍ ക്യുമുലോ നിംബസ് മേഘങ്ങള്‍ അന്തരീക്ഷത്തില്‍ ഉണ്ടാകുന്നുണ്ടെന്നും അവയില്‍ വലിയ മഞ്ഞുപര്‍വതങ്ങള്‍ ഉണ്ടെന്നും അതില്‍നിന്നും ആലിപ്പഴം വര്‍ഷിക്കുന്നുവെന്നും അതില്‍നിന്നുതന്നെയാണ് ഭൂമിയില്‍ പതിക്കുന്ന തരത്തിലുള്ള വലിയ വൈദ്യുതി പ്രവഹിക്കുന്ന മിന്നലുകള്‍ ഉണ്ടാവുന്നതെന്നുമുള്ള അറിവ് അടുത്തകാലത്ത് മാത്രമാണ് ശാസ്ത്രലോകം നേടിയെടുത്തത്. അടുത്തകാലത്തു മാത്രം കണ്ടു പിടിക്കപ്പെട്ട ഈ ശാസ്ത്രീയ അറിവുകള്‍ 1400 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ കൃത്യമായി എങ്ങനെയാണ് നിരക്ഷരനായ പ്രവാചകന് അറിയാന്‍കഴിയുക? യാതൊരുവിധ സാധ്യതകളും അതിനില്ലതന്നെ! വിശുദ്ധ ഖുര്‍ആന്‍ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വചനങ്ങളാണെന്ന് ചിന്തിക്കുന്ന മനുഷ്യനെ ബോധ്യപ്പെടുത്തുന്നു ഇത്തരം ഖുര്‍ആനിക വചനങ്ങള്‍.